February 12, 2012

സഹയാത്രികര്‍


പ്രവാസത്തിന്റെ തുടക്കകാലം എന്തുകൊണ്ടും പ്രയാസം നിറഞ്ഞതായിരുന്നു .ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സൌകര്യങ്ങളോ,എന്റര്‍ടയിന്മേന്റ്റ് ചാനലുകളോ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്  പിടിച്ചു നില്ക്കാന്‍ സാധിച്ചത്  നിഷ്കളങ്കരായ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു . ആരുടെ പ്രയാസങ്ങളും സ്വന്തം എന്നോണം  കരുതി  സഹായിക്കുന്ന ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ . ജന്മം കൊണ്ടല്ലെങ്കിലും
സാമീപ്യം കൊണ്ട് കൂടെപ്പിറപ്പുകള്‍ ആയവര്‍ . ജോലിസ്ഥലത്ത് ഉണ്ടാവുന്ന 
പല പ്രയാസങ്ങളും  റൂമില്‍ എത്തിയാല്‍  മറക്കാന്‍ കഴിയുന്നത്  
ഇവരുടെ സരസമായ സാമീപ്യം കൊണ്ട് മാത്രം . 
 അന്ന് ഞങ്ങള്‍ അഞ്ചു പേര്‍ ആണ് കമ്പനി റൂമില്‍ താമസം 
ഞാനും പിന്നെ ബാബു, റഹീം ,നാസര്‍ ,   കരീം .
ഇതില്‍ കരീം വളരെ സരസന്‍ . ഏതുകാര്യവും ചിരിച്ചു കൊണ്ട് കൈകാര്യം ചെയ്യുന്നവന്‍ . സത്യത്തില്‍ ആ റൂമില്‍ മൂന്നു പേര്‍ക്ക് കിടക്കാന്‍ ഉള്ള സൗകര്യം മാത്രമേ ഉള്ളൂ .എന്നാലും ഞങ്ങള്‍ അഞ്ചു പേരും അതൊരു സ്വര്‍ഗം ആക്കി  . പലര്‍ക്കും പല സമയത്താണ് ഡ്യൂട്ടി .അതുകൊണ്ട് തന്നെ റൂമില്‍ വെളിച്ചം പരക്കുന്നത് വല്ലപ്പോഴും . ഇരുട്ടില്‍ തപ്പി തടഞ്ഞാണ് പലപ്പോഴും റൂമില്‍ നടത്തം  . ഭക്ഷണം കഴിക്കാനായി അടുക്കളയോട് ചേര്‍ന്ന് ഒരു ചെറിയ ഇടം  ഉണ്ട്. ഡ്യൂട്ടി കഴിഞ്ഞു വന്നു തപ്പി തടഞ്ഞു  ഡ്രസ്സ്‌ മാറ്റിയാല്‍ പിന്നെ ഞങ്ങളുടെ സൊറപറയല്‍ കേന്ദ്രം ഇവിടെ ആണ് .പിന്നെ റൂമിലേക്ക്‌ പോകുന്നത് ഉറങ്ങാന്‍ മാത്രം . പ്രവാസത്തിന്റെ   കണ്ണീര്‍ മുത്തുകള്‍ പൊഴിഞ്ഞതും   പുതു പ്രതീക്ഷകള്‍ തളിരിട്ടതും  ഈ കൊച്ചു കുടുസ്സു മുറിയില്‍  ആയിരുന്നു.  കത്തെഴുത്തുകളുടെ കാലം കൂടി ആയിരുന്നു അത്.
അന്ന് പതിവ് പോലെ ഞങ്ങള്‍ രാത്രി പന്ത്രണ്ടു മണിക്ക്  ഡ്യൂട്ടി കഴിഞ്ഞു എത്തി . ബാബും റഹീമും നേരത്തെ എത്തി കൂര്‍ക്കം വലി സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ട് .  ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്ന സമയത്താണ്   ഗേറ്റ് കീപെര്‍  വന്നു പറയുന്നത് നാസറിനെ ആരോ ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട് എന്ന് . പടച്ചോനെ ആരാ ഈ പാതിരാത്രിയില്‍ എന്ന് ആലോചിച്ചു താഴെ പോയി നോക്കുമ്പോള്‍ അവന്റെ അമ്മാവന്‍ കോണ്‍ഫുദയില്‍ നിന്ന്  അവനെ കാണാന്‍ വന്നതാണ് . പെട്ടെന്ന് ഞങ്ങള്‍ അകെ അങ്കലാപ്പില്‍ ആയി .നട്ടപ്പാതിര നേരത്ത് ഒരു അതിഥി അതും വളരെ ദൂരെ നിന്ന് . റൂമില്‍ വെളിച്ചം ഇല്ല . ലൈറ്റ് ഇട്ടാല്‍ ബദര്‍ യുദ്ധം നടക്കും! ഞങ്ങളുടെ പ്രയാസം മനസ്സില്‍കണ്ടിട്ടാവണംഅമ്മാവന്‍ പറഞ്ഞു .
 "അവര്‍ ഉറങ്ങട്ടെ , നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം . 
എനിക്ക് അതി രാവിലെ പോകണം ; അവിടെ നിന്ന് സാധനം എടുക്കാന്‍ വന്ന ഒരു വണ്ടിക്കാരന്റെ കൂടെ വന്നതാണ്‌ ഞാന്‍ ". വളരെ സന്തോഷത്തോടെ    ഞങ്ങള്‍ അതിഥിക്ക് വേണ്ടി ഭക്ഷണം ഒരുക്കി  . അവര്‍ കുറെ സമയം സംസാരിച്ചിരുന്നു . അവസാനം  ഉറങ്ങാന്‍ നേരം അമ്മാവന്‍പറഞ്ഞു "നാസരെ ഒരു കള്ളിത്തുണി ഇങ്ങോട്ട് താ .
.ഞാന്‍ അതിരാവിടെ എണീറ്റ് പോകും - നിങ്ങള്‍ എണീക്കണ്ട" .  അപ്പോഴാണ്‌ അതിഥിക്ക് ഉടുക്കാന്‍ തുണി കൊടുത്തില്ലല്ലോ എന്ന് ആലോചിച്ചത് .  വീണ്ടും എന്റെ മനസ്സില്‍ ഒരു ഇടിവാള്‍ മിന്നി . കാരണം എക്സ്ട്രാ  തുണി  ആരുടെ കൈവശം ഇല്ല .എല്ലാവരും  നാട്ടില്‍ നിന്ന് പോന്നപ്പോള്‍ ഓരോ മൌലാന ലുങ്കി മാത്രം വാങ്ങി പോന്നവര്‍. എന്റെ അങ്കലാപ്പ് മനസ്സില്‍ വായിച്ചിട്റെന്നോണം കരീം പറഞ്ഞു . തുണി ഇപ്പൊ കൊണ്ടുവരാം . അവന്‍ അകത്തു പോയി രണ്ടു മിനിട്ടിനകം ഒരു തുണിയുമായി വന്നു. .  അമ്മാവന്‍  തുണി ഉടുത്തു നാസറിന്റെ കട്ടിലില്‍ കയറി ഉറങ്ങാന്‍ കിടന്നു - ഉള്ള സ്ഥലത്ത് ഞങ്ങളും . പിറ്റേന്ന്  നേരം പുലര്‍ന്നു അമ്മാവന്‍ പറഞ്ഞ പോലെ നേരെത്തെ എണീറ്റ്‌ പോയി . എല്ലാവരും ജോലിക്ക് പോകാനുള്ള തിരക്കിലാണ് . എല്ലാവരും എണീറ്റിട്ടും ബാബു മാത്രം പുതപ്പിനുള്ളില്‍ . എന്താടോ  ഇന്നു ഡ്യൂട്ടി ഇല്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിനൊന്നും മറുപടി ഇല്ല . ഇവനിതെന്തു പറ്റി എന്ന് വിചാരിച്ചു ഒന്ന് കൂടെ വിളിച്ചപ്പോള്‍ പുതപ്പിനുള്ളില്‍ നിന്ന് അവന്റെ മറുപടി 
" കള്ള ഹംക്കീങ്ങളെ എന്റെ തുണി ഇങ്ങോട്ട് കൊണ്ട് വന്നു താ ......"   അപ്പോഴാണ്‌   കരീം ഇന്നലെ രാത്രി അമ്മാവന്   ഉടുക്കാന്‍ കൊണ്ട് കൊടുത്ത തുണി  ബാബുവിന്റെ അഴിഞ്ഞു കിടന്ന തുണി ആയിരുന്നല്ലോ എന്ന് ഞങ്ങളും ഓര്‍ത്തത് !!

(വര: നൌഷാദ് അകമ്പാടം )