March 03, 2014

മണല്‍ മലയിലെ സ്നേഹപ്പൂക്കള്‍ !

ഓരോ യാത്രകളും  നമുക്ക് നല്‍കുന്ന ആനന്ദം പലപ്പോഴും വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തത്രയാണ്.ചില യാത്രകള്‍ ഉണ്ടാകുന്നതും അതുപോലെതന്നെയാണ് .  തികച്ചും യാദൃച്ഛികം . നിനച്ചിരിക്കാതെ നമ്മള്‍  നടത്തുന്ന  യാത്രകള്‍ നമ്മെ തന്നെ അത്ഭുതപ്പെടുത്തി നമ്മില്‍ ഒരു പുതിയ അനുഭൂതി പകര്‍ത്തി മറ്റൊരു യാത്രക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കി  ഒരുപാട് അറിവുകളും ,ഓര്‍മകളും നമുക്ക് നല്‍കി വിടവാങ്ങുന്നു. അതുപോലെ തന്നെയാണ് സഹയാത്രികരും. ഓരോ യാത്രയും പുത്തന്‍ അനുഭവമാക്കുന്നതില്‍ സഹയാത്രികര്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.  കഴിഞ്ഞ ദിവസം യാമ്പുവിലേക്ക് നടത്തിയ യാത്രയും നല്‍കിയത് ഒരു ഒഴിവു വരാന്ത്യത്തിന്റെ സുഖം മാത്രമല്ല  മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ കഴിയുന്ന ഒരു പിടി ഓര്‍മകളും അറിവുകളും  കൂടിയാണ്.

ഒരു യാത്ര പരിപാടി മനസ്സില്‍ കിടന്നു മൊട്ടിടാന്‍ തുടങ്ങിയിട്ട് നാളേറെയാ യെങ്കിലും ആളും തരവും കിട്ടാതെ പുഷ്പിക്കാതെ നില്‍കുന്ന സമയത്താണ് "യാമ്പു പുഷ്പമേള"യുടെ വരവ്. മനസ്സില്‍ അതങ്ങ് പൂവിട്ടെങ്കിലും  ജിദ്ദയില്‍ നിന്ന് യാമ്പു വിലേക്കുള്ള ദൂരം ഓര്‍ത്തപ്പോള്‍ ഒരു ചെറിയ മടി. എങ്കിലും അടുത്തപടിയായ സഹയാത്രികരെ തിരയല്‍ ആരംഭിച്ചപ്പോഴാണ് ശരിക്കും കറങ്ങിയത്. പതിവ് പോക്കറ്റുകള്‍ പലരും പലവിധ പരിപാടികളില്‍. അവസാന പ്രതീക്ഷ എന്ന നിലക്ക്  സുഹൃത്തും , പത്ര പ്രവര്‍ത്തകനും ബ്ലോഗ്ഗറുമായ ബഷീര്‍ വള്ളിക്കുന്നിനെ വിളിച്ചു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വള്ളിക്കുന്നിനു മറ്റൊന്നും ആലോചിക്കേണ്ടി  വന്നില്ല . "ഞാന്‍ വ്യാഴം അഞ്ചു മണിക്ക് ശേഷം ഫ്രീ ആണ്. അതിനു ശേഷം എപ്പോ വേണമെങ്കിലും പോകാം" . അങ്ങിനെ ഈ യാത്ര ഉറപ്പിച്ചു .യാമ്പു വില്‍ തന്നെയുള്ള സുഹൃത്തുക്കളായ അക്ബര്‍ വാഴക്കാടിനെയും മനാഫ് മാഷെയും ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു .
ജിദ്ദയില്‍ നിന്ന് ഏകദേശം331 കിലോമീറ്റര്‍ ദൂരത്തു സ്ഥിതി ചെയ്യുന്ന മദീന പ്രവിശ്യയില്‍  പെട്ട വ്യാവസായിക നഗരമാണ് യാമ്പു.പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും നിറഞ്ഞ ഒരു കൊച്ചു തീരദേശപട്ടണം.


ഞങ്ങള്‍ വ്യാഴാഴ്ച കൃത്യം ഏഴുമണിക്ക് തന്നെ പുറപ്പെട്ടു.പതുക്കെയാണ് യാത്ര. ജിദ്ദയില്‍ നിന്ന് അവസാനത്തെ പെട്രോള്‍ സ്റ്റേഷനായ റിഹേലിയില്‍ നിന്ന് "പെട്രോള്‍ ടാങ്ക്" ഫുള്ളാക്കി ഞങ്ങള്‍ രണ്ട് പേരും  . പിന്നെ യാമ്പു വില്‍ എത്തുന്നത്‌ വരെ റോഡില്‍ പമ്പുകളോ കടകളോ ഇല്ല.  റോഡ്‌ വിജനമാണ്. ഞങ്ങളുടെ ചര്‍ച്ചകള്‍ നീണ്ടു. കൂട്ടിനു വിരസത അകറ്റാന്‍  മുഹമ്മദ്‌ റാഫി മുതല്‍ ശ്രേയ ഘോഷല്‍ വരെയും ആലപ്പുഴ ആയിഷാ ബീഗം മുതല്‍ കൊല്ലം  ഷാഫി  വരെയുള്ളവരും മാത്രം. റോഡിനിരു വശവും ഇരുട്ടില്‍ കുളിച്ചിരിക്കുന്ന മരുഭൂമി.സന്ധ്യാനേരത്ത്‌ മരുഭൂമിയില്‍ ഇരുള്‍പടരുമ്പോള്‍ ചിലപ്പോള്‍ വന്നുവീഴുന്ന കൊള്ളിയാനുകള്‍ പ്രകാശത്തിന്റെയും ഇരുട്ടി‍ന്റെയും സൌഭാഗ്യത്തെ നമ്മെ ഓര്‍മപ്പെടുത്തുന്നു. മരുഭൂമിയുടെ വശ്യ സൌന്ദര്യം ഇരുട്ടിലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏകദേശം പത്തര മണിയോടെ  ഞങ്ങള്‍ യാമ്പുചെക്ക്പോസ്റ്റ്‌ കടന്നു.പിന്നെ അങ്ങോട്ട്‌ കിലോമീറ്ററുകളോളം പെട്രോള്‍  കമ്പനികളാണ്.ഇരുളിന്‍ വെളിച്ചത്തില്‍ കുളിച്ചു തല ഉയര്‍ത്തി നില്‍കുന്ന അവ വേറിട്ടൊരു കാഴ്ചതന്നെയാണ്.അവയെ മറികടന്നു ഞങ്ങള്‍ സിറ്റിയില്‍ പ്രവേശിച്ചു.ഇതിനിടയില്‍ വള്ളിക്കുന്ന്  അക്ബറിനെ വിളിച്ചു. ഏകദേശം പത്തിനൊന്നു മണിയോടെ ഞങ്ങള്‍ അക്ബര്‍ പറഞ്ഞ സ്ഥലത്ത് എത്തി.

"ഇന്നിനിഭക്ഷണം വിശ്രമം". അക്ബര്‍ രാജാവിന്റെ ഉത്തരവിനെ മറികടക്കാന്‍ ഞങ്ങള്‍ക്കായില്ല. ഫ്രെഷായി പുറത്തു പോയി ഭക്ഷണം കഴിച്ചു തിരികെ  റൂമില്‍ എത്തി. ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തു.  ഉറങ്ങുന്നതിനു മുന്പ് പിറ്റെ ദിവസത്തെ യാത്രയുടെ വിശദമായ പ്ലാന്‍ അക്ബര്‍ അവതരിപ്പിച്ചു. പിന്നെ എല്ലാവരും സുഖ സുഷുപ്തിയിലേക്ക് !

രാവിലെ ഏഴ് മണിക്ക് തന്നെ എല്ലാവരും റെഡിയായി . പ്രഭാത ഭക്ഷണം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് മനാഫ് മാഷുടെ വീട്ടിലാണ്. കൃത്യം എട്ടരക്ക് തന്നെ അവിടെ എത്തി. സ്നേഹാന്വേഷണങ്ങള്‍ക്ക് ശേഷം  വിഭവ സമൃദ്ധമായ പ്രാതൽ കഴിച്ചു.  ഉച്ചക്ക് യാമ്പു ലേകില്‍ വെച്ച് കണ്ടുമുട്ടാം എന്ന് പറഞ്ഞു മാഷോടും കുടുംബത്തോടും യാത്ര പറഞ്ഞിറങ്ങി.


നേരെ പോയത് യാമ്പു ബീച്ചിലേക്ക് . വൃത്തിയുള്ള കടപ്പുറം. വെള്ളിയാഴ്ച രാവിലെ ആയതു കൊണ്ടാവാം ആളുകള്‍ നന്നേ കുറവ്.അവിടെ ഒക്കെ ഒന്ന് ചുറ്റിക്കറങ്ങി പിന്നെ ഞങ്ങള്‍ യാമ്പു ബോട്ടിംഗ് കേന്ദ്രത്തിലേക്ക് പോയി. യാമ്പു വില്‍ വരുന്നവരുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ് ഈ ബോട്ടിംഗ്. കുടുംബത്തിനും കുട്ടികള്‍ക്കും ഒക്കെ ഏറെ സന്തോഷം നല്‍കുന്ന  ഇടം. അവിടെ എന്തോ പണികള്‍ നടക്കുന്നതിനാല്‍ രാവിലെഅടച്ചിട്ടിരിക്കുന്നു. ഞങ്ങള്‍ അവിടെ നിന്നും നേരെ ചൈന പാര്‍ക്കിലേക്ക്.




ചൈന പാര്‍ക്ക് എന്ന് കേട്ട് ഞെട്ടണ്ട ,ലോകത്ത് എന്തിനും ആദ്യം പേരിടുന്ന മലയാളിയുടെ വകയാണ് ഈ പേരും. കിലോമീറ്ററുകള്‍ വിസ്തൃതിയുള്ള പാര്‍ക്കാണ് ഇത്. മനോഹരം എന്ന് പറയാതെ വയ്യ. കുട്ടികള്‍ക്ക് കളിക്കാനുള്ള എല്ലാ വിധ  ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് .അത് പോലെ തന്നെ കംഫര്‍ട്ട് സ്റെഷനുകളും. മനോഹരമായ പൂന്തോട്ടം ഇതിന്റെ മുഖ്യ ആകര്‍ഷണമാണ്. പിന്നെ ഒരു ഭാഗം കടലും. ഇളകിയോടുന്ന പ്രവാസത്തിന്റെ തിരക്കിനിടയില്‍ ഈ പാര്‍ക്ക്‌ നിങ്ങളെ  ഒന്ന് തണുപ്പിക്കും തീര്‍ച്ച. അവിടെ നിന്ന് ഞങ്ങള്‍ മറ്റൊരു പ്രധാന പാര്‍ക്കായ റോയല്‍ കമ്മിഷന്‍ പാര്‍ക്കിലേക്ക് പോയി. മനോഹരമായ ഒരു ചെറിയ പാര്‍ക്കാണ് ഇത്. ഇവിടെ എത്തിയപ്പോള്‍ വള്ളിക്കുന്നിനു ഊഞ്ഞാല്‍ ആടണം എന്ന് വാശി. ആയിക്കോട്ടെന്നു ഞങ്ങളും !




പിന്നീടു യാത്ര യാമ്പു ലേക്കിലേക്ക് . മനോഹരമായ ഒരു ചെറിയ തടാകമാണിത്. തടാകത്തില്‍ നിറയെ മീനുകളും. ഒരു ചെറിയ ആവാസ വ്യവസ്ഥയുടെ പ്രതീകം. തടാകത്തിലെ മീനുകളെ പിടിക്കരുത് എന്ന് അവിടെ ബോര്‍ഡ് വെച്ചിട്ടുണ്ട്. ഭൂമിയുള്ള മനുഷ്യരോടെന്ന പോലെ മറ്റു ജീവികളോടും കരുണ കാണിക്കണം എന്ന് ഓര്‍മപ്പെടുത്തി കൊണ്ട് അവിടെ ഒരു സൗദി മീനുകള്‍ക്ക് തീറ്റ കൊടുക്കുന്ന കാഴ്ചഏറെ സന്തോഷം നല്‍കുന്നതായിരുന്നു.




കുറെ നേരം അവിടെ ചിലവഴിച്ച ശേഷം അവിടെ നിന്നും തിരിച്ചു പോകാന്‍ നേരത്താണ് അക്ബറിന് ഫോണ്‍. ജിദ്ദയില്‍ നിന്ന്  ഫോകസ് ടീമിന്റെ വക ബസ്‌ യാമ്പു വില്‍ വരുന്നു. അവരെ സ്വീകരിക്കണം എന്ന് പറഞ്ഞു കൊണ്ട്. അവര്‍ എത്തേണ്ട സ്ഥലം എവിടെ എന്ന് പറഞ്ഞു കൊടുത്തു  ഞങ്ങള്‍ അങ്ങോട്ട്‌ നീങ്ങി .അഞ്ചു മിനിട്ടിനകം ഫോക്കസ് ടീമുമായി കണ്ടുമുട്ടി. പിന്നെ അവരെയും കൂട്ടി പള്ളിയിലേക്ക് ജുമുഅ നമസ്കാരത്തിന്.




നമസ്കാര ശേഷം  പിന്നീട് യാത്ര യാമ്പു വീണ്ടും ലേക്ക് പാര്‍ക്കിലേക്ക്. മനാഫ് മാസ്റ്റര്‍ എല്ലാവര്‍ക്കുമുള്ള ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത് അവിടെയാണ്. തടാകത്തിനു നടുവില്‍ ഉള്ള ഒരു തുരുത്തില്‍ ഇരുന്നു എല്ലാവരും ഭക്ഷണം കഴിച്ചു. സ്ത്രീകളും ,കുട്ടികളും ഒക്കെയായി പത്തറുപതു പേരുണ്ട്. ജിദ്ദയില്‍ നിന്ന് തന്നെ വന്ന ബ്ലോഗ്ഗറും മൈക്രോ ഫിനാന്‍സിംഗ് വിദഗ്ദനുമായ അഷ്‌റഫ്‌ ഉണ്ണീനെയും  കുടുംബത്തെയും അവിടെ വെച്ച് കണ്ടു മുട്ടി. എല്ലാവര്ക്കും സന്തോഷം. കുട്ടികളൊക്കെ  മീനുകളുമായി സല്ലാപത്തിലാണ്. ഈ തടാകത്തില്‍ ഞങ്ങള്‍ക്കുള്ളത്ര സ്വാതന്ത്ര്യം   പോലും നിങ്ങള്‍ക്ക് ഫ്ലാറ്റുകളില്‍ ഇല്ലല്ലോടാ  എന്നായിരിക്കുമോ മീനുകള്‍ കുട്ടികളോട് ചോദിച്ചത്?




ഭക്ഷണം കഴിച്ചു ഫോക്കസ് ടീമിനെ ചൈന പാര്‍ക്കില്‍ ഇറക്കി  വൈകിട്ട്  ഫ്ലവര്‍ ഷോയില്‍ കണ്ടുമുട്ടാം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നു പേരും യാത്ര തുടര്‍ന്നു. ചരിത്രമുറങ്ങുന്ന ബദര്‍മണല്‍ മലയാണ് ലക്ഷ്യം. യാമ്പുവില്‍ നിന്ന് 75 KM മദീനയിലേക്കുള്ള വഴിയിലാണ് മനോഹരമായ ഈ മണല്‍ മലകള്‍.  പോകുന്ന വഴിയില്‍ വലിയ  മല പോലെ ഗോതമ്പ് കൂട്ടിയിട്ടിരിക്കുന്നു. സംശയം തീര്‍ക്കാന്‍ എന്നവണ്ണം ഞങ്ങള്‍ അതിനടുത്ത് വാഹനം നിര്‍ത്തി . കന്നുകാലികള്‍ക്ക് കൊടുക്കുന്ന ഒരു തരം ഗോതമ്പ് പായ്ക്ക് ചെയ്യുന്ന സ്ഥലമാണ് എന്ന് ഒരുസ്വദേശി പറഞ്ഞുതന്നു.അവിടെനിന്നു വീണ്ടുംയാത്ര.
ഇപ്പോള്‍ അങ്ങകലെ റോഡിനു ഇടതു വശത്തായി മണല്‍ മല കാണാം .


കുറച്ചു കൂടി മുന്നോട്ടു പോയി  വാഹനം തിരിച്ചു ഞങ്ങള്‍  മലക്ക് സമീപം നിര്‍ത്തി. മനോഹരമായ ഒരു കാഴ്ചയാണത്.പൊടിമണല്‍ തരികളാല്‍ തീര്‍ത്ത മനോഹര മല.ഒരുവേള എന്റെ മനസ്സ്  യുഗങ്ങള്‍ക്കുമുന്പ് ഈ മണല്‍ കുന്നിലൂടെ സഞ്ചരിച്ചവരുടെ കാല്പാടുകള്‍ തേടി . സഹനത്തിന്റെയും ത്യാഗത്തിന്റെയും മുദ്ര പതിഞ്ഞ മണല്‍ തരികള്‍. ഇവിടെ നിന് നോക്കിയാല്‍ അങ്ങകലെ പൊട്ടുപോലെ ബദര്‍പട്ടണം കാണാം.  ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ർ യുദ്ധം.ഇവിടെനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ദൂരം മാത്രമേഉള്ളൂ ബദര്‍ രണാങ്കണ ഭൂമിയിലേക്ക്‌ .അക്ബര്‍ മുന്നിലും വള്ളിക്കുന്ന് പിന്നിലുമായിമലകയറ്റം ആരംഭിച്ചു. 





ഞാന്‍ ഏറ്റവും പിറകിലും ! കയറുന്തോറും കാലുകള്‍ മണലില്‍ ആഴ്ന്നിറങ്ങുന്നു. ഏകദേശം അരമണി ക്കൂര്‍ കൊണ്ട്  അവര്‍ മുകളിലെത്തി. ഞാന്‍ മലയുടെ ഒത്ത നടുക്കും. പിന്നെ തിരിച്ചിറക്കം. മണലില്‍ പതിയുന്ന കാറ്റിന്റെ മൂളല്‍. ഒരു പക്ഷെ ശ്രദ്ധിച്ചാല്‍ മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ ഇശല്‍ നിങ്ങള്‍ക്കതില്‍ കേള്‍ക്കാം. 
"ബദറല്‍ ഹുദാ യാസീനന്നബി ഖറജായന്നേരം 
വളര്‍ കോടി മൂണ്ടെണ്ണം കെട്ടിടയാതിലുണ്ടേ ..." 



നേരം അഞ്ചു മണി - ഇനി പരിപാടിയിലെ പ്രധാന ഇനമായ പുഷ്പ മേള കാണണം. ഞങ്ങള്‍ നേരെ പുഷ്പ പ്രദര്‍ശന സ്ഥലമായ ഒക്കേഷന്‍ പാര്‍ക്കിലേക്ക് തിരിച്ചു. നല്ല തിരക്കാണ് .വാഹനം പാണ്ട മാര്‍ക്കറ്റിനു സമീപം പാര്‍ക്ക് ചെയ്തു ഞങ്ങള്‍ പുഷ്പ നഗരിയിലേക്ക്.




















കെട്ടിലും മട്ടിലും മോടി പിടിപ്പിച്ച പ്രവേശന കവാടം കടന്നു പ്രധാന ആകര്‍ഷണമായ പുഷ്പ പരവതാനിയിലേക്ക്.ഏഴ്പൂക്കള്‍വീതമുള്ള മൂന്നുലക്ഷത്തിലധികം ചെടികളാല്‍10712ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന
പരവതാനിതന്നെയാണ് മേളയുടെ മുഖ്യ ആകര്‍ഷം.കൂടാതെ ചെടികളുടെവിപണനവും പ്രദര്‍ശനവും . കുറച്ചുനേരംഅവിടെചെലവഴിച്ചു ഇതിനിടയില്‍   ബ്ലോഗര്‍ സലിം. ഇ.പി  .നൌഷാദ്കൂടരഞ്ഞി തുടങ്ങി നിരവധി സുഹൃത്തുക്കളെയും അവിടെ കണ്ടു.മനോഹരമായ  ഈപുഷ്പ കാഴ്ച കണ്ടുപുറത്തിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത്ഖലീല്‍ ജിബ്രാന്റെ  "  Song of the flower" എന്ന  കവിതയുടെ അവാസാനവരികളാണ് .


I am the lover's gift; I am the wedding wreath;
I am the memory of a moment of happiness;
I am the last gift of the living to the dead;
I am a part of joy and a part of sorrow.

But I look up high to see only the light,
And never look down to see my shadow.
This is wisdom which man must learn.


കാറ്റിലാടുന്ന ഓരോ പൂവും ഇതേറ്റു പാടുന്നതായി എനിക്ക് തോന്നി.


തിരിച്ചു അക്ബറിന്റെ റൂമിലേക്ക്‌ പോകുന്ന വഴിയില്‍വള്ളിക്കുന്നിന്റെ പഴയ സുഹൃത്തായ  ടി കെ മൊയ്തീൻ മുത്തന്നൂരിനെ   കാണാന്‍ അയാളുടെ കടയില്‍ കയറി.അവിടെ മറ്റൊരു കാഴ്ച ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ടെറസില്‍ അദ്ദേഹം ഉണ്ടാക്കിയ പച്ചക്കറി തോട്ടം .  കുറച്ചു സമയം അവിടെ ചിലവഴിച്ചു അദ്ദേഹം സ്നേഹപൂര്‍വ്വം  സല്‍കരിച്ച പൊരിച്ച മീനും ചോറും കഴിച്ചു തിരികെ അക്ബറിന്റെ റൂമില്‍ എത്തിയപ്പോള്‍ രാത്രി പതിനൊന്നു മണി. രാവിലെ അഞ്ചു മണിക്ക് ജിദ്ദയിലേക്ക് പുറപ്പെടാന്‍ ഉള്ളത് കൊണ്ട് രണ്ടു ദിവസത്തെ യാത്ര നല്‍കിയ വിസ്മയ കാഴ്ചകള്‍  മനസ്സില്‍ ഓര്‍ത്തു  കണ്ണുകള്‍ പതിയെ അടച്ചു. !

ഏഴു പൂക്കള്‍
ഏഴു പൂക്കള്‍
ഏഴു പൂക്കള്‍ വീതമുള്ള മൂന്ന് ലക്ഷത്തിലതികം ചെടികളാല്‍ പതിനായിരത്തി എഴുന്നൂറ്റി പന്ത്രണ്ടു (10712.75) ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പുഷ്പ പരവതാനിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. മനോഹാരിത കൊണ്ടും ലോകത്തെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും മേള ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. - See more at: http://beta.mangalam.com/pravasi/gulf/155433#sthash.xpwzO8j5.dpuf
ഏഴു പൂക്കള്‍ വീതമുള്ള മൂന്ന് ലക്ഷത്തിലതികം ചെടികളാല്‍ പതിനായിരത്തി എഴുന്നൂറ്റി പന്ത്രണ്ടു (10712.75) ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പുഷ്പ പരവതാനിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. മനോഹാരിത കൊണ്ടും ലോകത്തെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും മേള ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. - See more at: http://beta.mangalam.com/pravasi/gulf/155433#sthash.xpwzO8j5.dpuf
ഏഴു പൂക്കള്‍ വീതമുള്ള മൂന്ന് ലക്ഷത്തിലതികം ചെടികളാല്‍ പതിനായിരത്തി എഴുന്നൂറ്റി പന്ത്രണ്ടു (10712.75) ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പുഷ്പ പരവതാനിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. മനോഹാരിത കൊണ്ടും ലോകത്തെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും മേള ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. - See more at: http://beta.mangalam.com/pravasi/gulf/155433#sthash.xpwzO8j5.dpuf







November 18, 2013

പ്രവാസത്തിന്റെ അതിജീവന പാഠങ്ങള്‍


പ്രവാസമെന്ന മഹാ പ്രഹേളിക അനന്തമായി നീളുകയാണ്. എത്രയെത്ര മനുഷ്യർ എണ്ണ സൗഭാഗ്യങ്ങളുടെ ഈ സമ്പന്ന ഭൂമിയിൽ ജീവിതമെന്ന വലിയ കടങ്കഥക്ക് ഉത്തരം തേടിയെത്തി. പലരും വെറും കയ്യോടെ തന്നെ മടങ്ങി. നേടിയവരാവട്ടെ, നേട്ടങ്ങൾക്ക്‌ നല്കിയത് സ്വന്തം ജീവിതം തന്നെയാണ്. എന്നിട്ടും പ്രവാസ ലോകത്തിലേക്കുള്ള വിമാനങ്ങൾ പുതിയ അതിഥികളെ കൊണ്ട് നിറയുന്നു. തിരിച്ചു പോക്കും വന്നു ചേരലും പ്രവാസത്തിന്റെ നിത്യ കാഴ്ചകളാണ്. ഒഴിഞ്ഞും നിറഞ്ഞും ചിലപ്പോൾ നിറഞ്ഞു കവിഞ്ഞും ലക്ഷോപ ലക്ഷം ഭാഗ്യാന്വേഷികൾക്ക് സംവത്സരങ്ങളായി പ്രവാസലോകം ഇടത്താവളം ഒരുക്കുന്നു. മോഹിപ്പിച്ചും സമാധാനിപ്പിച്ചും മറ്റു ചിലപ്പോൾ കരയിപ്പിച്ചും തുടരുന്ന കാഴ്ചകൾക്ക് ഇന്നും വലിയ മാറ്റമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നവംബറിലെ തണുപ്പാര്‍ന്ന ഒരു പ്രഭാതം. ഒരു പ്രവാസ പകലിന്റെ ആരവങ്ങൾ ഒടുങ്ങി എല്ലാ പ്രയാസങ്ങളും ഓരോ കമ്പിളിപ്പുതപ്പില്‍ മൂടിക്കെട്ടി ഞങ്ങള്‍ നാലുപേര്‍ ഒരു റൂമില്‍ ഗാഡനിദ്രയില്‍ ആണ്. രാവിലെ ഏഴുമണി നേരം. ഡോര്‍ ബെല്‍ തുടരെ തുടരെ മുഴങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. ബെല്ലടിച്ചവനെയും അവന്റെ കൂട്ടു-കുടുംബക്കാരെയും ഒന്നിച്ചു പ്രാകി ഡോര്‍ തുറന്നപ്പോള്‍ ഒരു മധ്യ വയസ്കന്‍ നിറഞ്ഞ പുഞ്ചിരിയോടെ ഒരു സഞ്ചിയും പിടിച്ചു വാതില്‍ക്കല്‍ നില്‍കുന്നു . എന്നെ കണ്ടതും ഒരു ചോദ്യം " നിങ്ങളിവിടെ പുതിയ താമസക്കാര്‍ കുട്ട്യളല്ലേ- നിങ്ങള്ക്ക് പപ്പടം വേണോന്ന് ചോദിയ്ക്കാന്‍ വന്നതാ" - സത്യത്തില്‍ അയാളുടെ ചോദ്യം കേട്ട് അയാളെ പപ്പടമാക്കാന്‍ തോന്നിയെങ്കിലും അയാളുടെ ആ പുഞ്ചിരി എന്തോ എന്റെ മനസ്സിനെ ഇളക്കി. " ഇപ്പൊ പപ്പടം ഒന്നും വേണ്ട" എന്ന് പറഞ്ഞെങ്കിലും അയാളുടെ തുടരെ യുള്ള നിര്‍ ബന്ധവും "പൈസ കുട്ട്യേള്‍ അടുത്ത ആഴ്ച വരുമ്പോള്‍ തന്നാല്‍ മതി " എന്നാ വാക്കും ആ പപ്പട പൊതി വാങ്ങാന്‍ എന്ന് നിര്‍ബന്ധിതനാക്കി.

അന്ന് മുതല്‍ ഒരു ബന്ധം തുടങ്ങുകയായിരുന്നു, അത് പോലെ അതിജീവനത്തിന്റെ പുതിയ അറിവുകളും. നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍ . ജീവിത സായാഹ്നത്തില്‍ എത്തിയിട്ടും പ്രാരാബ്ധങ്ങള്‍ പ്രവാസത്തിന്റെ കുപ്പായമണിയാന്‍ നിര്‍ബന്ധിതരായവര്‍. പ്രവാസം നീണ്ടപ്പോള്‍ അത്തരത്തില്‍ പെട്ട ഒരു പാട് പേരെ കാണാനും ഇടപഴകാനും കഴിഞ്ഞു. നിയമത്തിന്റെ കണ്ണില്‍ അനധികൃതര്‍. നിയമപാലകർ ഒരുക്കുന്ന വലകളിൽ കുടുങ്ങാതെ ഊട് വഴികളിലൂടെ സഞ്ചരിച്ചു ജീവിതത്തിനു മേൽക്കൂര പണിയാൻ പാട് പെട്ടവർ.

പപ്പടക്കാരന്‍ കുഞ്ഞാക്ക, വാഹനംകഴികിയുരുന്ന പോക്കുക്കാക്ക, റൂമില്‍ സ്ഥിരമായി മീന്‍ എത്തിച്ചിരുന്ന അബൂബക്കര്‍. അങ്ങിനെ നീളുന്ന ആ സ്നേഹപ്പട്ടിക. എന്തോ ഇവരോക്കെയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ അന്ന് കഴിഞ്ഞിരുന്നു.ഒരിക്കല്‍ അബൂബക്കര്‍ കാക്കയുടെ വീട്ടില്‍ ഒരു കത്ത് എത്തിക്കാന്‍ എഴുപതു കിലോമീറ്റര്‍ ദൂരം ബൈക്കോടിച്ചു പോയത് ഇപ്പോഴും ഒരു നല്ല ഓര്‍മയാണ്. ഇത്രയും പറഞ്ഞു വന്നത് കാലം മാറി , മുകളില്‍ പറഞ്ഞവര്‍ ഒക്കെ വിവിധ കാലത്തെ "ക്ലീനിങ്ങില്‍"നാട് പിടിച്ചു.

തൊഴിൽ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിൽ വരുത്തിയതോടെ ഇത്തരം ആളുകള്‍ ഇല്ലാതായി . പകരം ജോലിയും , കൂലിയും , പ്രോഫഷനും ഉള്ളവർ കൃത്യമായ വിസ നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ വന്നു തുടങ്ങി. എന്നാലും മനസ്സില്‍ ആ പഴയ കാലം ഇപ്പോഴും ക്ലാവ് പിടിക്കാതെ കിടക്കുന്നു. വിശപ്പിന്റെ വിളികൾക്ക് മുമ്പിൽ നിയമങ്ങളും ചട്ടങ്ങളും മറികടന്നു അതിജീവനത്തിനായി നിശബ്ദ പോരാട്ടം നടത്തിയ ഒരു പറ്റം മനുഷ്യരുടെ സഹനത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ .. പ്രവാസ ജീവിതത്തിനു അടിത്തറ പാകാൻ അവർ പകർന്നു തന്ന ധൈര്യം ചെറുതല്ല. ഒരു പക്ഷെ നാട്ടിലെ ഏതെങ്കിലും ചായക്കടയിലോ വീടിന്റെ ഉമ്മറക്കോലായിലോ ഇരുന്നു അവരിപ്പോഴും തങ്ങളുടെ പ്രവാസ ജീവിതത്തിലെ ദുരിത നാളുകൾ ഓർക്കുന്നുണ്ടാവാം.സഹനത്തിന്റെയും ത്യാഗത്തിന്റെയും നാളുകൾ.
 

(  19-11-2013  മലയാളം ന്യൂസ്‌ പത്രത്തിലും 2013 ഡിസംബര്‍ ലക്കം "പുടവ" മാസികയിലും  പ്രസിദ്ധീകരിച്ചത്‌)

May 03, 2013

തണല്‍

 തണല്‍
----------

ഒരു ചെറിയ മയക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് കണ്‍ തുറന്നപ്പോഴാണ് ഞാന്‍ അവരെ കാണുന്നത്. നാലു ദിവസത്തെ തുടര്‍ച്ചയായ ജോലിത്തിരക്ക് കഴിഞ്ഞു ബൈയുആന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് യിവു വിലെക്കുള്ള  ബോര്‍ഡിംഗ് പാസ്‌ വാങ്ങി ലോഞ്ചില്‍ ഇരുന്നപ്പോള്‍ ക്ഷീണം കാരണം ഒന്ന് മയങ്ങി. ഏകദേശം അഞ്ചു മിനിറ്റ്.  യാത്രകള്‍ പലപ്പോഴും അങ്ങിനെയാണ് . ജീവിതത്തില്‍ ഓര്‍ത്തു വെക്കാന്‍ പറ്റുന്ന പലതും നമുക്ക് സമ്മാനിക്കുന്നു. കണ്‍ തുറന്നപ്പോള്‍ ഞാന്‍ വന്നപ്പോള്‍ മുതല്‍ ഒഴിഞ്ഞു കിട ന്നിരുന്ന ലോഞ്ചിലെ ഒട്ടു മിക്ക സീറ്റുകളും  നിറയാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു നിമിഷം എന്റെ ശ്രദ്ധ എന്റെ തൊട്ടടുത്ത സീറ്റിലേക്ക് തിരിഞ്ഞു . പ്രായമായ അമ്മയും ഒരു മകളും . അമ്മ വളരെ ക്ഷീണിതയാണ്.മകള്‍ അമ്മയെ സ്നേഹ പൂര്‍വ്വം കൂട്ടിപ്പിടിച്ചിരിക്കുന്നു. എന്റെ നോട്ടം അവരിലേക്ക് തിരിഞ്ഞപ്പോള്‍ ആ മകള്‍ എന്നെ  നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് ചോദിച്ചു നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്. എന്റെ യാത്രയുടെ ഉദ്ദേശവും കാര്യങ്ങളും ഒക്കെ ചെറുതായി വിശദീകരിച്ചു. എന്നിട്ട് അവരോടു ചോദിച്ചു. നിങ്ങള്‍ അമ്മയെയും കൊണ്ട് എങ്ങോട്ടാണ്. ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ വിശദീകരിക്കാന്‍ തുടങ്ങി. അവള്‍ ഡാലിയാന്‍ പ്രവിശ്യയില്‍ നിന്നാണ്. ഇവിടെ ഗുആങ്ങ്ച്ചു നഗരത്തില്‍ വന്നിട്ട് ഏകദേശം അഞ്ചു വര്ഷം കഴിഞ്ഞു. ഒരു ട്രേഡിംഗ് കമ്പനിയില്‍ ഓഫീസ് മാനേജര്‍ ആയി ജോലി നോക്കുന്നു. ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം. ഭര്‍ത്താവ്‌ മറ്റൊരു വ്യവസായിക നഗരമായ്‌ ഷന്കായില്‍ ജോലി ചെയ്യുന്നു. അവരുടെ ഒരു അമേരിക്കന്‍ കസ്ടമര്‍ വന്നിട്ടുണ്ട്. അവരുടെ ചില പര്ചെസിംഗ് ആവശ്യാര്‍ത്ഥം രണ്ടു ദിവസത്തേക്ക്  യിവുവിലേക്ക് പോകുകയാണ്. അമ്മക്ക് രണ്ടു ദിവസമായി നല്ല സുഖം ഇല്ല . അതുകൊണ്ട് അമ്മയെ ഒറ്റയ്ക്ക് ഫ്ലാറ്റില്‍ ആക്കി പോകാന്‍ മടി. അതുകൊണ്ട് കൂടെ കൂട്ടി. ഒരു നിമിഷം ഞാന്‍ ആ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. മകളുടെ സ്നേഹം നല്‍കുന്ന സന്തോഷം എനിക്കാ കണ്ണുകളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു.  വിമാനത്തിലേക്ക് കയറാന്‍ അറിയിപ്പ് കിട്ടുന്നത് വരെ എന്റെ ചിന്ത കാലത്തിന്റെ തിരക്കുകളില്‍ പെട്ട് നിസ്സഹായ വാര്‍ദ്ധക്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരെ ക്കുറിച്ച് മാത്രമായിരുന്നു .


March 22, 2013

കാസി തൊണ്ട്

കാസി തൊണ്ട്
===========
എക്കണോമിക്സും മാത്തമാറ്റിക്കല്‍ എക്കണോമിക്സും ഒക്കെ പഠിക്കുന്നതിനു മുന്‌പ്‌ , ബാങ്ക് അക്കൌണ്ടും , സേവിംഗ് ബാങ്കും ഒക്കെ എന്താണ് എന്ന് അറിയുന്നതിന് വളരെ മുന്‍പ്‌ എന്റെ തകരപ്പെട്ടിയില്‍ ഒരു വലിയ സേവിംഗ് ഉണ്ടായിരുന്നു . "കാസി തൊണ്ട്" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില്ലറകള്‍ സൂക്ഷിക്കുന്ന ഇന്നത്തെ കോഇന്‍ ബോക്സിന്റെ ഓള്‍ഡ്‌ വേര്‍ഷന്‍. തല ചുമടായി മന്പാത്രങ്ങള്‍ കൊണ്ട് നടക്കുന്ന കൊശവന്‍മാരില്‍ നിന്ന് വാങ്ങിയ മണ്ണ് കൊണ്ടുള്ള മനോഹരമായ കാസിത്തൊണ്ട്. ഓര്‍മകള്‍ പിറകോട്ടു സഞ്ചരിക്കുമ്പോള്‍ ഈ കാസിത്തൊണ്ടിലെ ചില്ലറ കള്‍ക്ക് അന്ന് ഇന്ന് കിട്ടുന്ന റിയാലിനെക്കാള്‍ മൂല്യം !
ഇടയ്ക്കു ഒരു പേന, യൂത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒരു ഐസ് ക്രീം, സ്കൂള്‍ അവധിക്കാലത്തു പിരിവെടുത്ത് പത്താം നമ്പര്‍ ഫുട്ബോള്‍ വാങ്ങുമ്പോള്‍ കൊടുക്കാന്‍ ഒരു ഷെയര്‍ ഇങ്ങിനെത്തെ അന്നത്തെ "വലിയ" ആവശ്യങ്ങള്‍ ഒക്കെ നിറവേറ്റി യിരുന്നത് കവുങ്ങില്‍ ചുവട്ടിലെ അടക്ക വിറ്റും, പഴയ പുസ്തകങ്ങള്‍ വിറ്റും , തിരി കൊഴിഞ്ഞ കുരുമുളക് പൊള്ള പൈതലാക്കക്ക് കൊടുത്തും ഒക്കെ കിട്ടിയിരുന്ന നാണയ തുട്ടുകള്‍ ഇതില്‍ നിക്ഷേപിച്ചായിരുന്നു.

കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ഈ സാധനം കുറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒരിക്കല്‍ ഒരുപാട് ആളുകളില്‍ ചെറിയ സമ്പാദ്യ ശീലം വളര്‍ത്തിയിരുന്ന ഈ സാധനവും പുരാവസ്തു ആയി പോയോ ആവോ ? !!!







നടത്തത്തിലേക്ക് ഒരു നടത്തം

നടത്തത്തിലേക്ക് ഒരു നടത്തം
======================
ജിദ്ദയില്‍ നടത്തക്കാര്‍ക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട് . ഹില്‍ട്ടന്‍ കോര്നെര്‍, കോര്‍ണിഷ് , ബവാദി,ഖാലിദ്‌ ബിന്‍ വലീത്‌ തുടങ്ങി നല്ല സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ഒക്കെ ദിവസവും രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ എത്തുന്നു. നിദാ ഖാത്തു വഴി തൊഴിലവസരങ്ങള്‍ സൌദിയില്‍ കുറയുമ്പോഴും ഇവിടെ നടക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ജലദോഷവുമായി ജിദ്ദയിലെ അനേകം ആശുപത്രിയില്‍ എത്തുന്നവര്‍ ആദ്യം ചെയ്യുന്നത് കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിവ ചെക്ക് ചെയ്യുകയാണ്.( ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ബലത്തില്‍ !) .അവിടം മുതല്‍ അവന്റെ നടത്തം ആരംഭിക്കുന്നു . "വയസ്സ് നാല്‍പതു ഒക്കെയായി .ഇനി അല്പം നടക്കണം " എന്നുകൂടി ഡോക്ടര്‍ ഉണര്‍ത്തുമ്പോള്‍ അവന്‍ അവിടെ നിന്ന് തന്നെ മനസ്സാ നടക്കാന്‍ ആരംഭിക്കുന്നു. പ്രശ്നം അവിടെ അല്ലെ. പത്തും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് എവിടെ നടക്കാന്‍ സമയം. എന്നാല്‍ ഉള്ള സമയം അവര്‍ അഡ്ജസ്റ്റ് ചെയ്തു നടക്കാന്‍ ആരംഭിക്കുന്നു. ഇനിയാണ് രസം. നടക്കുന്നവരുടെ ഭാവ പ്രകടനങ്ങള്‍ അവരുടെ മാനസിക നില വിളിച്ചറിയിക്കുന്നു. ചിലര്‍ വളരെ വേഗത്തില്‍ രണ്ടു വട്ടം പൂര്‍ത്തിയാക്കി "ഹോ കയിച്ചിലായി" എന്നാ ഭാവത്തില്‍. ചിലര്‍ ഡോക്ടറോട് ദേശ്യം തീര്‍ക്കുന്ന വിധത്തില്‍ കൈകള്‍ ആഞ്ഞു വീശി നടക്കുന്നു , അന്ന നടക്കാര്‍, അരയന്ന നടക്കാര്‍, ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ചു നടത്തുന്ന ഭാര്യമാര്‍ , "ശോ നമ്മുടെ ഉറക്കം മുടക്കി" എന്ന് വിലപിച്ചു ഭാര്യമാര്‍ക്ക് എസ്കോര്‍ട്ട് വരുന്ന പാവം ഭര്‍ത്താക്കന്മാര്‍ അങ്ങിനെ അങ്ങിനെ...

നമ്മുടെ ഈ തലമുറ അല്പം എങ്കിലും നടന്നിട്ടുല്ലവരാണല്ലോ. പതിനഞ്ചു കിലോമീറ്റര്‍ എന്നും നടന്നു സ്കൂളില്‍ പോയിരുന്ന ആളുകളെ എനിക്കറിയാം. പക്ഷെ ഇനിയുള്ള തലമുറ ഒരു പക്ഷെ നടത്തം ഇത് പോലെ നാല്പതു വയസ്സിലേക്ക്‌ നീട്ടേണ്ടി വരും. നടന്നു പോകാന്‍ കഴിയുന്ന പല സ്ഥലങ്ങളിലേക്കും നാം വാഹനങ്ങളെ ആശ്രയിക്കുന്നു.

(വാല്‍കഷണം # ഇന്ന് രാവിലെ രസകരമായ ഒരു കാഴ്ച കണ്ടു. രണ്ടു ലിറ്റര്‍ അല്‍മറായി പാലും രണ്ട്‌ അമേരിക്കാന കേക്കും പിടിച്ചു നടക്കാന്‍ ഇറങ്ങിയ ഒരു ഈജിപ്തു കാരനെ. "സലാമാത്തു യാ ബാഷ..യേശ മുഷ്കില "എന്ന് ചോദിച്ചു ലോഹ്യം കൂടിയ എന്നോട് അയാള്‍ " ഫീ സിയാദ സുക്കര്‍, ഷോയ കൊളസ്ടോള് -ലാക്കിന്‍ അന സബ്ബത് ..." എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പൊ കയ്യിലുള്ള ഇത് എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ..യാ അഖി ഷോയ എമ്ഷി അന തബാന്‍ ബതൈന്‍ അന അകുല്‍ വ എഷരബ് ഹാദി...."
ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു !!!!! )

March 11, 2013

കരുണ

കരുണ 
=====
എന്നും രാവിലെ നടക്കാന്‍ പോകുമ്പോള്‍ കാണുന്ന മനോഹരമായ ഒരു കാഴ്ച ഉണ്ട്‌. സൂര്യന്‍ ഉദിച്ചു വരുന്നതെ ഉണ്ടാവൂ. ഞങ്ങള്‍ നടക്കുന്ന പാര്‍കിന്റെ അരികില്‍ യമനിയുടെ ഒരു ചെറിയ കട ഉണ്ട് . വെള്ളവും ജ്യൂസും കുട്ടികള്‍ക്കുള്ള മിട്ടായികളും ഒക്കെ വില്കുന്ന ഒരു നന്നേ ചെറിയ കട. കട തുറന്നാല്‍ ആയാള്‍ ആദ്യം ചെയ്യുന്നത് രണ്ടു ചെറിയ പത്രത്തില്‍ വെള്ളം എടുത്തു കടയുടെ അടുത്ത് വെക്കും . പിന്നെ കുറച്ചു ദൂരെ മാറി നില്കും .എവിടെ നിന്നോ എന്നറിയില്ല പൊടുന്നനെ ധാരാളം പ്രാവുകള്‍ അവിടെ പറന്നെത്തും . അവ വെള്ളം കുടിക്കാന്‍ തുടങ്ങുന്നതോടെ അയാള്‍ ഒരു ചെറിയ സഞ്ചിയില്‍ കരുതിയ ധാന്യങ്ങള്‍ അവക്ക് ഇട്ടു കൊടുക്കും. അപ്പോഴേക്കും കൂടുതല്‍ പ്രാവുകള്‍ അവിടെ എത്തിയിരിക്കും. അവക്ക് തീറ്റ കൊടുത്ത ശേഷം അയാള്‍ തന്റെ കടയില്‍ കയറി ഒരു കപ്പു ചായ എടുത്ത ശേഷം വീണ്ടും പുറത്തിറങ്ങി പ്രാവുകളെ നോക്കി അത് കുടിക്കും. അപ്പോള്‍ അയാളുടെ മുഖത്ത് കാണുന്ന ആ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. സഹജീവിയോട്‌ പോലും കരുണ കാണിക്കാത്ത ഈ കാലത്ത് എന്നും രാവിലെ കാണുന്ന ഈ കാഴ്ച എന്നെ പലതും ഓര്‍മിപ്പിക്കുന്നു. കടമകളും കടപ്പാടുകളും എല്ലാറ്റിലും ഉപരി "ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന ആപ്ത വാക്യവും .




February 15, 2013

തിരിച്ചുവരവ് ....!

സ്കൂള്‍ ജീവിതം ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത്  നട വരമ്പിലെ വയല്‍ പൂവിനോട് കിന്നാരം ചൊല്ലിയതും, വഴിവക്കിലെ ചളി വെളളത്തില്‍ കളിച്ചതും,ഞാവല്‍ പഴങ്ങള്‍ പറി ച്ചതും   പിന്നെ എണ്ണിയാല്‍ തീരാത്ത നാടന്‍ കളികള്‍ കളിച്ചതും ഒക്കെ തന്നെയാണ്. ഇന്നീ സൈബര്‍ ലോകത്തിന്റെ ശീതളച്ചായയില്‍ ബാല്യ കാലത്ത് വഴി പിരിഞ്ഞു പോയ പലരെയും വീണ്ടും കണ്ടു മുട്ടുമ്പോഴും    മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും ആഗ്രഹിക്കുന്ന ഒന്നുണ്ട് , അവനെ ഒരിക്കല്‍ കൂടി ഒന്ന് കണ്ടു മുട്ടിയിരുന്നെങ്കില്‍ .
മേലാപറമ്പ് സ്കൂള്‍ എന്ന് ഞങ്ങള്‍ സ്നേഹ പൂര്‍വ്വം പേരിട്ട ഗവര്‍മെന്റ് ഹയര്‍ സെകന്റ്രി സ്കൂള്‍ കിഴുപറമ്പ.മനം കുളിര്‍പ്പിക്കുന്ന കുട്ടിക്കാലം . തിമിര്‍ത്താടിയ ബാല്യം . അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള  നാലു വര്‍ഷങ്ങള്‍. അന്ന് ഏഴു ബിയില്‍ ആയിരുന്നു എന്റെ പഠനം.  കുനിയില്‍, കിഴുപറമ്പ , വാലില്ലാപുഴ , പത്തനാപുരം, വെട്ടുപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഒക്കെ ഉള്ള കുട്ടികള്‍ അന്ന് സ്കൂളില്‍ ഉണ്ടായിരുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ അപര്യാപ്ത്തത കാരണം സ്കൂള്‍ രണ്ടു ഷിഫ്റ്റ്‌ ആയിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ജൂണില്‍ തുടങ്ങുന്ന ആധ്യയന വര്ഷം ഞങ്ങള്‍ക്ക് ഏകദേശം ക്രിസ്തുമസ് അവധിയോടെ തീരും. കാരണം അന്ന് ഏകദേശം തൊണ്ണൂറു ശതമാനം അധ്യാപകരും തിരുവതാംകൂറില്‍ നിന്നുള്ളവരായിരുന്നു.അവര്‍ അവധിക്കു പോയാല്‍ പിന്നെ ബാക്കി ക്ലാസ്സുകള്‍ തഥൈവ. അത് കൊണ്ട് ഏഴാം ക്ലാസ്സിലെ പഠനത്തില്‍ പ്രാമുഖ്യം കോട്ടികളി, ആട്ടാംകൊട്ടം തുടങ്ങിയ കളികള്‍ക്കായിരുന്നു . ഒരുചൊവ്വാഴ്ച ദിവസം. ആദ്യ പിരീഡ് ഇംഗ്ലീഷ്  മാഷ് അവധി. പക്ഷെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷകനാവാറുള്ള ചെറിയക്കന്‍ മാഷ് വന്നു പതിവുപോലെ രാമായണം കഥ തുടങ്ങി.അന്ന് ഇതിഹാസകഥാപാത്രമായ  ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ച് തുടങ്ങിയിയിട്ടില്ലായിരുന്നു. മാഷുടെ കഥകേള്‍ക്കാന്‍ നല്ല രസം ആണ്. സമയം പോകുന്നത് അറിയുകേ ഇല്ല.  
രണ്ടാം പിരീഡും മാഷില്ല ,കളി തന്നെ ശരണം. ഞങ്ങള്‍ പുറത്തേക്കുഓടി , തിമര്‍ത്ത് കളിച്ചു. അവസാനം ദാഹിച്ചു കിണറ്റിന്‍ കരയിലേക്ക് ഓടി. ഞങ്ങള്‍ അഞ്ചു പേര്‍ . കുഞ്ഞനും  , മുഹമ്മദും, ബഷീറും അസ്സയിനും ഞാനും.  സ്കൂള്‍ കിണര്‍ വളരെ അധികം ആഴമുണ്ട്. വെള്ളം കോരി കുടിക്കാന്‍ നല്ല അധ്വാനം വേണം.  ഒരാഴ്ച മുന്‍പാണ്‌  സ്കൂള്‍ കിണറിനു കൈവരി കെട്ടി കപ്പിഇടാന്‍ പൈപ്പ് ഒക്കെ ഇട്ടു റെഡി ആക്കിയത്.  ഞങ്ങള്‍ വെള്ളം കോരാന്‍ ആരഭിച്ചു. തൊട്ടി താഴേക്ക്. തിരിച്ചു വെള്ളം നിറഞ്ഞു മുകളിലേക്ക് വലിച്ചു കയറ്റാന്‍ ആരഭിച്ചു. ഏകദേശം മുകളില്‍ എത്തി എത്തില്ല എന്നായപ്പോള്‍ കപ്പിയുടെ ചാലില്‍ നിന്ന് കയറു തെന്നി കയര്‍കപ്പിയുടെ സൈഡില്‍ കുടുങ്ങി . ഹോ .. ഇനി കയര്‍ തിരിച്ചു കപ്പിയില്‍  ഇടണം . അതിനു കൈവരിയില്‍ കയറും. പക്ഷെ ആര്‍ക്കും ധൈര്യം ഇല്ല. പക്ഷെ എല്ലാവര്ക്കും നല്ല ദാഹം ഉണ്ട് താനും.അവസാനം കൂട്ടത്തിലെ ധൈര്യശാലിയായ  അസ്സൈനാര്‍ കൈവരിയില്‍ കയറി.  അവന്‍ കൈവരിയില്‍ നിന്ന് ഏന്തി ജി ഐ പൈപ്പില്‍ പിടിച്ചു കയര്‍ കപ്പിയില്‍ തിരിച്ചിടാന്‍ ആരംഭിച്ചു. ഗഫൂറും കുഞ്ഞനും കയറിന്റെ അറ്റം പിടിച്ചു നില്കുന്നു. ഞങ്ങള്‍ രണ്ടു പേര്‍ കാഴ്ചക്കാരും. രണ്ട് മൂന്നു നിമിഷത്തെ പ്രയത്നത്തിനു ശേഷം അവന്‍കയര്‍ കപ്പിയില്‍ തിരിച്ചിട്ടു .അവര്‍ ഇറങ്ങാന്‍ വേണ്ടി കപ്പിയിലും ജി ഇ പൈപ്പിലും പിടിച്ചു കൊണ്ട് ഒന്ന് തിരിച്ചു. ഒരു നിമിഷം .... അത് സംഭവിച്ചു ..ജി ഐ  പൈപ്പില്‍ കൂടി കപ്പി നിരങ്ങി നീങ്ങി . ബാലന്‍സ് തെറ്റി അസ്സയില്‍ കിണറ്റിലെക്ക്. അള്ളോ.. എന്ന ഒരു നിലവിളി കേട്ട് നിങ്ങള്‍ നോക്കിയപോള്‍ അവന്‍ തൊട്ടിയുള്ള ഭാഗത്തെ കയറില്‍പിടികിട്ടി താഴേക്ക്‌ ഊര്‍ന്നു ഊര്‍ന്നു പോകുന്നു.. . എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാവുനതിനു മുന്‍പേ മറ്റേ തല പിടിച്ചിരുന്ന രണ്ടുപേരുടെയും കൈകള്‍ക്കിടയിലൂടെ കയര്‍ ഊര്‍ന്നു പോയി. ബ്ലും ...താഴെ തൊട്ടിയോടൊപ്പം അസ്സിയ്നും വെള്ളത്തില്‍ പതിക്കുന്ന ശബ്ദം . ഒന്ന് അലറി വിളിക്കാന്‍ പോലും ശക്തരല്ലാതെ പകച്ചു കൊണ്ട് ഞങ്ങള്‍ . കണ്ണില്‍ ഇരുട്ട് കയറി ,കുറച്ചു നേരത്തേക്ക് ഒന്നും ഓര്‍മയില്ല. പക്ഷ കൂട്ടത്തില്‍ മനസ്സാന്നിധ്യം വിടാതെ കുഞ്ഞന്‍ കിണറ്റിലേക്ക് പാളി നോക്കി. അടിയില്‍ നിന്ന് അസൈന്‍ എന്തൊക്കെ പറയുന്നതിന്റെ എക്കോ മാത്രം . നിങ്ങള്‍ മൂന്നു പേരും ഒരു നിമിഷം ശങ്കിച്ച് നിന്ന് പിന്നെ കയര്‍ തിരിച്ചു വലിക്കാന്‍ ആരംഭിച്ചു. ഞങ്ങളുടെ  പ്രതീക്ഷ തെറ്റിയില്ല . തൊട്ടിയില്‍ ചവിട്ടി കയറില്‍ പിടുച്ചു താഴെ അസ്സൈനാര്‍.  ഞങ്ങള്‍ നാലുപേരും സര്‍വ ശക്തിയും  എടുത്തു അവനെ വലിച്ചു കയറ്റാന്‍ തുടങ്ങി   . ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവന്‍ സുരക്ഷിതനായി  മുകളില്‍ എത്തി. ആകെ നനഞ്ഞു  പോയെങ്കിലും  അല്പം പോലും ഭയം ഏശാത്ത ആ തിളങ്ങുന്ന കണ്ണുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ട്.കുപ്പായവും തുണിയും പഴിഞ്ഞു ഞങള്‍ തിരിച്ചു ക്ലാസില്‍ പോകുമ്പോള്‍ ഒരു പ്രതിക്ജ്ഞ എടുത്തു. ഇത് ആരോടും പറയില്ല എന്ന്. രാധാമണി ടീച്ചറുടെ മലയാളം ക്ലാസ് ആയിരിന്നു അടുത്ത പിരീഡ് . അകെ നനഞ്ഞിരിക്കുന്ന അവനെ നോക്കി എന്ത് പറ്റി എന്ന ചോദ്യത്തിന് വെള്ളം കുടിച്ചപ്പോള്‍ തൊട്ടി വീണു വെള്ളം ആയതാണ് എന്ന് അവന്‍ കൂസാതെ മറുപടി പറഞ്ഞു.
അടുത്ത കൊല്ലം എട്ടാം  ക്ലാസ്സിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോള്‍ താമസ സ്ഥലം മാറേണ്ടി വന്നത് കൊണ്ട് ഞാന്‍ സ്കൂള്‍ മാറി .
ഇന്നിപ്പോ നീണ്ട മുപ്പതില്‍ പരം  വര്‍ഷങ്ങള്‍ പിന്നിടുന്നു. പിന്നീടൊരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. പക്ഷെ ഇന്നും എന്റെ മനസ്സില്‍ അവന്റെ ധൈര്യം തിളങ്ങുന്ന ആ കണ്ണുകള്‍ മായാതെ കിടക്കുന്നു...